മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി ഒരമ്മ…

പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി ഒരമ്മ.റിയാദിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിമിന്റെ ഉമ്മയാണ് കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന മകനെ മോചിപ്പിക്കാനായി സഹായം തേടുന്നത് .തന്റെ മകൻ്റെ ജീവൻ തൂക്കുകയറിൽ നിന്നും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം എന്നാണ് ഈ ഉമ്മ പറയുന്നത് . മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ് ഇപ്പോൾ .
2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു .